Saturday, March 21, 2009

ഉപായം

ആദ്യത്തെ പിടുത്തം
പിഴയ്ക്കരുത് ; കൈയടക്കം.

ഒറ്റവലി , തടുക്കാന്‍
കൈയടുക്കും മുന്‍പ്.

ആഞ്ഞുള്ളൊരൊറ്റവലി
ശാസ്ത്രമാണ്

നിലവിളിയ്ക്ക് വാ പൊളിക്കും-
മുന്‍പെ തീരണം

ഇത്രയും കൊണ്ട് കണ്ണില്‍
ഇരുട്ട് തൂവിക്കഴിഞ്ഞു.

അതാവണം വെളിച്ചം
ഒടിയനായ് മറയുക.

ദീര്‍ഘരേഖയിലോട്ടം വേണ്ട,
ദീര്‍ഘദൃഷ്ടികളുണ്ട്.

കുണ്ടനിടവഴിയും ഒറ്റയടിപ്പാതയും
വേണ്ട , പരിചിതരറിയും.

ചന്തയിലോ സൂപ്പര്‍ മാര്‍ക്കറ്റിലോ
വെച്ചാകാം , അഭിമാനം കാക്കും.

തരികിടയെന്നോര്‍ത്താദ്യം
ഇളിഭ്യയാകും , മണ്ടിക്കളയുക.

കഴുത്ത് തടവി പോയല്ലോന്നോര്‍ത്ത്
കണ്ണുകള്‍ ചുവപ്പിച്ച് കുളിപ്പിച്ച് വെളിയിലിടും.

എല്ലവരും കൂടും,
വിമ്മിഷ്ടം ഒച്ചയില്ലാതൊഴുകുമ്പോള്‍.

എല്ലാറ്റിനും കൂടണം,
വീട്ടിലെത്തിക്കണം ; ആണ്‍ തുണ.

രാത്രിയിലൊരുമ്മകൊടുത്ത്
പോട്ടെ..വേറെ വാങ്ങാലോന്നാക്കണം.

പിന്നെ,
വിറ്റുകാശാക്കി കുട്ടിയേംകൊണ്ട് വരിക
ഞങ്ങളെല്‍ക്കേജീലാക്കാം


Sunday, March 8, 2009

നീ അറിയാന്‍

നീ അറിയാന്‍

ഹൃ ദയത്തില്‍ നീ
മാറ്റുരച്ചുണര്‍ത്തിയ
നിന്റെ വാക്കുകള്‍
കവര്‍ന്നതാര് ‍?

ഉല പോല്‍
നെഞ്ചിന്‍ കൂടുലച്ച്
നീയെരിച്ച കനല്‍
കവര്‍ന്നതാര് ?‍

വര്‍ണ്ണനൂലിനാല്‍ നെയ്ത്
നെഞ്ചോടു ചേര്‍ത്ത
നിന്റെ കനവുകള്‍
കവര്‍ന്നതാര് ?

നിഴലൊഴിഞ്ഞ
സംവേദനങ്ങളേകിയ
നിന്നിന്ദ്രിയങ്ങള്‍
കവര്‍ന്നതാര് ?

കേള്‍ക്കാതെയില്ല
നീ വാക്കുകള്‍,
കാണാതെയില്ല
കാഴ്ചകള്‍
അറിയാതെയില്ല
നിനക്കര്‍ത്ഥങ്ങളെങ്കിലും,

നിന്നതെന്തേയീ
തെരുവോരം
വീര്‍പ്പുമുട്ടിയീ
ചവറുകൂനകള്‍ക്കിടയില്‍

തിരക്കില്‍ നഷ്ടമാകാമിവിടെ
നിന്‍ തനുവും തങ്കവളകളും, പിന്നെ-
ഇല്ലായ്മയില്‍ നീ
അറിയാതെ പോകാം
ഇരയായതും നീ
ഇല്ലാതെയായതും