Friday, March 29, 2013

ലോക നാടക ദിനാഘോഷം

               മാർച്ച് 27 ന് ലോക നാടക ദിനം തൃശ്ശൂരിൽ ആഘോഷിക്കുമ്പോൾ ആ ദിവസത്തിന്റെ പ്രത്യേകത മാത്രമാണിവിടെ വ്യത്യസ്തമാകുന്നത്. കാരണം, നാടകാഘോഷങ്ങൾക്ക് തൃശ്ശൂരിന്റെ സായന്തനങ്ങൾ നിരന്തരം സാക്ഷ്യങ്ങളാണെന്നതു തന്നെ. എങ്കിലും ഒരു നാടക ദിന ഓർമ്മപ്പെടുത്തൽ  നാടകം നെഞ്ചേറ്റുന്നവർക്ക് പുതു അറിവുകളുടേയും പങ്കു വെയ്ക്കലിന്റേയും തെളിവാകപ്പെടുന്നതിന്റേയുമൊക്കെ അടയാളമാകുന്നു.
             സംസ്കാരങ്ങളുടെ രൂപപ്പെടലുകളോളം ചരിത്ര പഴക്കമുള്ള നാടകം, ഗോത്ര വംശ ഭാഷ ദേശ ഭേദങ്ങൾക്കനുസരിച്ച് സംശുദ്ദീകരിയ്ക്കപ്പെടുകയോ പുതു മാതൃകകളായി വികസിക്കപ്പെടുകയോ ചെയ്യുമ്പോഴും അത് ജന ജീവിതത്തിന്റെ അല്ലലുകളിൽ നിന്നും അകന്നു പോയില്ല. അതിനാൽ തന്നെ കഷ്ടപ്പെടുന്ന ജനത നിലനിൽക്കുന്നു എന്നപോലെ നാടകവും നിലനിൽക്കുക തന്നെ ചെയ്യുന്നു.
           നാടകം ഇന്നുംഇവിടെ  ഈ കുഗ്രാമത്തിലും സജീവമാണ് എന്നു പറയാനാവും വിധം നാടക പ്രവർത്തകരുടെ ഒട്ടേറെ കൂട്ടായ്മകളുള്ള നാടാണു നമ്മുടേത്. വാർഷിക ആഘോഷങ്ങളിൽ പുതിയ നാടകങ്ങളെഴുതി അവതരിപ്പിച്ചു കൊണ്ടിരുന്ന ആർട്സ്&സ്പോർട്സ് ക്ലബ്ബുകളുടെ എണ്ണം പരിമിതമായപ്പോൾ അങ്ങിങ്ങായി നടക കൂട്ടായ്മകൾ ആ പ്രശ്നം പരിഹരിച്ചു പോന്നു. ഇത്തരം കൂട്ടായ്മകളുടെ, കാലാനുക്രമമായി ഇന്നെത്തി നിൽക്കുന്ന വളർച്ച, നാടകം ജനജീവിതത്തിലിടപെടുന്നതിന്റെ ശക്തിയും അതിന്റെ പ്രസക്തിയും വിളിച്ചോതുന്നു.
             രംഗചേതനയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ നടന്ന ലോക നാടക ദിനാഘോഷം  നാടക ഗാനാലാപനം, നാടക പുസ്തക പ്രകാശനം നാടകാ‍വതരണങ്ങൾ എന്നിവ കൊണ്ട് സമ്പുഷ്ടമായ ഒരു സാംസ്കാരിക വിരുന്നായിരുന്നു. 1980 ൽ ആരംഭിച്ച നാടക രംഗത്തെ  ക്രിയാത്മകസാമൂഹിക ഇടപെടലുകളുടെ തുടർച്ചയായിരുന്നു ഈ ആഘോഷവും.
            വിജയകുമാർ മേനോൻ വിവർത്തനം ചെയ്ത വിശ്വപ്രസിദ്ധ നാടക കൃത്തായ ഫെഡറികൊ ഗർസ്യ ലോർക്ക യുടെ ബർനാഡ അൽബയുടെ വീട് എന്ന കൃതിയാണ് പ്രകാശനം ചെയ്യപ്പെട്ടത്. വിശ്വപ്രസിദ്ധ നാടകങ്ങൾമലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുക എന്ന ദൌത്യത്തിന്റെ ഭാഗമായാണിത്. ഈ പരമ്പരയിൽ യൂജിൻ യോനെസ്കൊയുടെ കസേരകൾ,ലോർക്കയുടെ രക്ത വിവാഹം, ഴാങ് ഷെനെയുടെ വേലക്കാരികൾ, ലൂയി പിരാന്തല്ലൊയുടെ ഹെൻറി നാലാമൻ എന്നിവയാണു മുൻപ് പ്രസിദ്ധീകരിച്ചവ. വിവർത്തനങ്ങളെല്ലാം തന്നെ നിർവ്വഹിച്ചത് വിജയകുമാർമേനോൻ ആണ്.
             ദയവായി.., രാവുണ്ണി എന്നീ നാടകങ്ങൾ രംഗത്ത് അവതരിപ്പിക്കുക വഴി ലോക നാടക ദിനത്തിൽ രണ്ടു പ്രഗൽഭരെ ആദരിക്കുകയായിരുന്നു രംഗചേതന.സമൂഹത്തിൽ വാക്കുകൾ കൊണ്ടു കലഹിച്ചവരിൽ നാടകരംഗത്തെ നിത്യ യൌവനമായി ജനമനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നനാടക കൃത്ത് ശ്രീ പി എം താജ്, തൃശ്ശൂരിന്റെ സ്വന്തം ജൊസ് ചിറമ്മൽ എന്നിവരായിരുന്നു ആ അമൂല്യ പ്രതിഭകൾ.
          ജോസ് ചിറമ്മലിന്റെ കഥയെ അടിസ്ഥാനമാക്കി രംഗചേതനയിലെ സംവിധായകൻ കൂടിയായ കെ.വി.ഗണേഷ് തയ്യാറാക്കി അവതരിപ്പിച്ച സോളോ യാണ് ദയവായി..... തന്റെ ജീവിതത്തിലെ ഒരു ദിവസം മാത്രം കാഴ്ചക്കാർക്കു മുൻപിലവതരിപ്പിച്ചു കൊണ്ട് ആധുനിക സാമൂഹ്യ ജീവിതത്തിൽ ഒറ്റപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ നിസ്സഹായതകളെ വളരെ തനിമയത്വത്തോടെ അവതരിപ്പിക്കുന്നു.നാടക സംവിധാന രംഗത്ത് ഇരുപത്തഞ്ചു വർഷക്കാലത്തിലേറെ അനുഭവ സമ്പത്തുള്ള കെ വി ഗണേഷിന്റെ ഒട്ടും ചാതുരി കുറയാത്ത ഒരു മാസ്റ്ററിനു മാത്രം കഴിയാവുന്ന  പ്രകടനമായിരുന്നു രംഗത്ത് കണ്ടത്.
              വർഷങ്ങളായി നൂറു കണക്കിനു വേദികളിൽ വിവിധ രൂപത്തിൽ അവതരിക്കപ്പെടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത പി എം താജിന്റെ   രചനയായ രാവുണ്ണി എന്ന നാടകം നാല്പത് മിനുട്ടിൽ പോൾസൺ താണിക്കലിന്റെ സംവിധാനത്തിൽ വീണ്ടും അവതരിപ്പിക്കപ്പെടുമ്പോഴും ഒരു കാലാതീത രചന സമൂഹത്തിന്റെ നേർക്കാഴ്ചയാകുന്നതെങ്ങിനെയെന്ന് നമ്മെ ഓർമ്മിപ്പിക്കുകയായിരുന്നു.
       തൃശ്ശൂർ രംഗചേതന

  ശ്രീ ജി ശങ്കരപ്പിള്ളയിൽ നിന്നും തീ പന്തം ഏറ്റുവാങ്ങിക്കൊണ്ടാണ് 1980 ൽ ഇ.ടി വർഗ്ഗീസും കൂട്ടരും രംഗചേതനയ്ക്ക് തുടക്കമിടുന്നത്. കഴിഞ്ഞ 33 വർഷവും നാടകം കൊണ്ട് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.ശങ്കരപ്പിള്ളസർ പകർന്നു നൽകിയ വെളിച്ചം ഒട്ടും കുറയാതെ ജനമനസ്സുകളിലേക്ക് പകർന്ന് രംഗചേതന സാംസ്കാരിക ഭൂപടത്തിൽ നിറഞ്ഞു നിൽക്കുന്നു.
           പ്രതിവാര നാടകാവതരണം രംഗചേതന തുടങ്ങി വെച്ചിട്ട് ഇപ്പോൽ 97 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു.സാധാരണക്കാരിൽ നാടകാവബോധമുണ്ടാക്കുവാനുള്ള അനൌപചാരിക നാടക പടന ക്ലാസ്സാണ് സണ്ടെ തിയ്യറ്റർ. ഈ ക്ലാസ്സുകളുടെ ഉൽ‌പ്പന്നങ്ങളായും അല്ലാതെയുമുള്ള മുപ്പതിലധികം പുതിയ നാടകങ്ങൾ അരങ്ങത്തു വന്നു പോകുമ്പോൾ രംഗചേതനയിൽ നിന്നും പുതിയ അറിവുകളും ജീവിത കാഴ്ചപ്പാടുകളും നേടുന്നു ഒരു കൂട്ടം ചെറുപ്പക്കാർ. അഭിനയം സംഗീതം വേഷം തുടങ്ങി നാടകത്തിന്റെ എല്ലാ മേഖലകളിലുമുള്ള സസൂക്ഷ്മമായ ഇടപെടലുകൾ, ഈ ഓരോ വിഭാഗങ്ങളിലും പ്രാവീണ്യം നേടുന്നതിന് പ്രവർത്തകർക്ക് സഹായകമാകുന്നു.
        രംഗചേതനയുടെ നാടക സൈദ്ധാന്തിക തല പ്രവർത്തനങ്ങൾ അതിന്റെ വൈപുല്യം കൊണ്ട് പ്രശംസനീയമാണ്.  ഫോക്, ക്ലാസ്സിക് തുടങ്ങി വിവിധ നാടക സങ്കേതങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾ,ശങ്കരപ്പിള്ള മെമ്മോറിയൽ ലെക്ചറുകൾ,സഫ്ദർ ഹശ്മി മെമ്മോറിയൽ ലെക്ചറുകൾ, വയലാ വാസുദേവൻ പിള്ളയുടെ പതിനഞ്ചു കൃതികളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പതിനഞ്ച് ലെക്ചറുകൾ ..... തുടങ്ങിയവ ഇവയിൽ ചിലത് മാത്രമാണ്.
       രംഗചേതന വളരെയേറെ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന മറ്റൊരു മേഖലയാണ് കുട്ടികളുടെ നാടക സംഘം. എല്ലാ വർഷവും അവധിക്കാലത്ത് ഒത്തു ചേരുകയും നാടക സംബന്ധമായ ക്ലാസ്സുകളും പടനങ്ങളും അവതരണങ്ങളുമായിചെറിയ പ്രായത്തിൽ തന്നെ പ്രശംസനീയമായൊരു സംസ്കാര നിർമ്മിതി തന്നെ നടത്തുന്നു , ഈ കുട്ടികൾ. അവധിക്കാല സഹവാസ ക്യാമ്പും ശില്പശാലകളൂം കുട്ടികൾ ഉൾപ്പെടുന്ന നാടക പ്രവർത്തനങ്ങളുടെ തുടർച്ചയാണ്.
       കുട്ടികളുടേയും മുതിർന്നവരുടേയും തിയ്യറ്റർ ഗ്രൂപ്പുകൾ ഇതിനകം വിവിധ ദേശീയ അന്തർ ദേശീയ നാടകോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങളോട് രംഗചേതന കാണിക്കുന്ന പ്രത്യേക താല്പര്യത്തിനുള്ള അംഗീകാരമാണ് ഡെൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ദേശീയ തലത്തിലുള്ള അവതരണത്തിനു രംഗചേതനയുടെ നാടകങ്ങൾ മൂന്നു തവണ തെരെഞ്ഞെടുത്തത്.
         സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് നാടകവും അതുവഴി സംസ്കാരിക വിനിമയവും വ്യക്തിത്വ വികസനവും എത്തിക്കുന്നതിനു രംഗചേതന എന്നും പ്രതിജ്ഞാബദ്ധമാണ്.
ജുവനൈൽ ഹോമിലെ ( കുട്ടികളുടെ വീട്) കുട്ടികൾക്കു വേണ്ടി പ്രത്യേക നാടക ശിൽ‌പ്പശാലകൾ നടത്തുകയും, അവരുടെ സർഗ്ഗ ശേഷികൾ സമന്വയിപ്പിചുകൊണ്ട് നാടകം തയ്യാറാക്കി അവതരിപ്പിക്കുകയും  ആ നാടകം ദേശീയ നാടകോത്സവത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്യുമ്പോൾ രംഗചേതനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങളുണ്ടാവുന്നു.
        ബുദ്ധിമാന്ദ്യമുള്ളവർ വ്യത്യസ്ത ശേഷികളുള്ളവർ എന്നിവർക്കിടയിലും രംഗചേതന തങ്ങളുടെ നാടക ഒറ്റമൂലിയുമായി ഇറങ്ങി.അവർക്കു വേണ്ടിശില്പശാലകളൂം നാടക അവതരണങ്ങളൂം നടന്നു.
          ലാലൂർ സമരം, പാലിയേക്കര ടോൾ, സ്ത്രീ സമത്വം..   എവിടേയും രംഗചേതന ഒഴിഞ്ഞു നിന്നില്ല. നാടകത്തിന്റെ ശക്തിയിലൂന്നി, ജനങ്ങളുടെ പ്രതിഷേധപ്രതികരണങ്ങൾ വേണ്ടിടങ്ങളിലെത്തിക്കാൻ  തങ്ങളാലാവും വിധം ശ്രമിച്ചു കൊണ്ടിരിക്കുന്നു.


        നാടക സംബന്ധിയായ പുസ്തകങ്ങളുടെ പ്രസാധനമാണ് രംഗചേതനയുടെ അടുത്ത ഇടപെടൽ. നാൽ‌പ്പതാമത് പുസ്തകമാണ് ലോക നാടകദിനത്തിൽ പ്രകാശനം ചെയ്യപ്പെട്ടത്. പുസ്തകങ്ങളിൽ ഏറിയ പങ്കും ഏകങ്കങ്ങാളും കുട്ടികളുടെ നാടകങ്ങളാണ്.വിജയകുമാർ മേനോന്റെ മറ്റു നാലു വിവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്.
         വേണ്ടത്ര സാമ്പത്തിക കെട്ടുറപ്പില്ലാതെയാണ് ഇ ടി വർഗീസും കൂട്ടരും ഇത്രയും വർഷമായി മാതൃകാ പരമായ ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. സന്മനസ്സുള്ള നാടക സ്നേഹികളായ ഒരു ജനത ഇപ്പോഴും ചുറ്റിലുമുണ്ടെന്നതു തന്നെയാണ് അവർ പുതിയ സാമൂഹിക ഇടപെടലുകളെകുറിച്ചുള്ള ചർച്ചകളിക്കിറങ്ങാൻ ഇനിയും തയ്യാറാവുന്നത്
    

2 comments:

Madhusudanan P.V. said...

അധികമാരും എഴുതാത്ത നാടകത്തെ സംബന്ധിച്ചുള്ള ഈ ലേഖനം നാടകത്തിന്റെ അണിയറയിലേക്ക്‌ വേളിച്ചം വീശുന്നതായി. അഭിനന്ദനങ്ങൾ !

Typist | എഴുത്തുകാരി said...

ഇന്നു മുതല്‍ മറ്റൊരു നാടകോത്സവം നടക്കുന്നുണ്ടല്ലോ തൃശ്ശൂരില്‍, വിവിധ സംസ്ഥാനങ്ങളുടെ.